Kerala
തിരുവനന്തപുരം: സ്വർണക്കൊള്ളക്കേസിൽ അന്വേഷണം നേരിടുന്ന സ്ഥാപനത്തിൽനിന്ന് ആന്റോ ആന്റണി എംപി കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്ന വാർത്ത കോൺഗ്രസിന്റെ ക്രിമിനൽ മുഖമാണ് തുറന്നുകാട്ടുന്നതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എൻ.എം. രാജുവിൽ നിന്ന് രണ്ടുകോടി രൂപ വാങ്ങിയെന്ന ആരോപണം എംപി ഭാഗികമായി സമ്മതിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പണം ഉപയോഗിച്ചാണോ കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് വ്യക്തമാക്കണമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
അതേസമയം, ശബരിമല സ്വർണക്കൊള്ളക്കേസിൽ കോൺഗ്രസ് നേതൃത്വത്തിന്റെ പങ്ക് പുറത്തുവരുന്നതിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതെന്നും ശിവൻകുട്ടി ആരോപിച്ചു.
പോറ്റി പലതവണ സോണിയയെ സന്ദർശിച്ചുവെന്ന യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവകരമാണ്. സ്വന്തം പാർട്ടിക്കാർക്ക് പോലും ലഭിക്കാത്ത അവസരം ഒരു പ്രതിക്ക് ലഭിച്ചതിൽ ദുരൂഹതയുണ്ടെന്നും മന്ത്രി പറഞ്ഞു.
National
ന്യൂഡൽഹി: ഇന്ത്യ അമേരിക്ക വ്യാപാര കരാറിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. അമേരിക്കൻ പ്രസിഡന്റിന് മുന്നിൽ നരേന്ദ്രമോദി കീഴടങ്ങുകയാണെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.
ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനം കൂടി ട്രംപിനെ ഏൽപ്പിക്കുകയാണ് നല്ലതെന്നും വേണുഗോപാൽ വിമർശിച്ചു. രാജ്യത്തെ പ്രധാനപ്പെട്ട വിഷയങ്ങളിൽ പ്രഖ്യാപനങ്ങൾ നടത്തുന്നത് ട്രംപാണ്. രാഷ്ട്രങ്ങൾ തമ്മിലുള്ള വ്യാപാര കരാറുകളുടെ ചരിത്രത്തിലാദ്യമാണ് മറ്റൊരു രാഷ്ട്രത്തിന്റെ പ്രസിഡന്റ് നമ്മുടെ രാജ്യത്തിന്റെ കരാർ പ്രഖ്യാപിക്കുന്നതെന്നും വേണുഗോപാൽ പറഞ്ഞു.
ട്രംപ് തീരുമാനിച്ചത് അനുസരിച്ച് മോദി കീഴടങ്ങുകയാണ്. രാജ്യത്തിന്റെ പരമാധികാരം അടിയറവ് വയ്ക്കുന്ന ഗുരുതര പ്രശ്നമാണിത്. പാർലമെന്റിന്റെ നടപടിക്രമങ്ങളെ കാറ്റിൽപ്പറത്തിയാണ് ഈ സർക്കാർ മുന്നോട്ടുപോകുന്നതെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തെ തടസപ്പെടുത്തുന്നു. അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കുന്നില്ല. പാർലമെന്റ് അല്ലെങ്കിൽ എവിടെയാണ് ചർച്ചകൾ നടത്തേണ്ടത്? പ്രധാനമന്ത്രിയെ നോക്കുകുത്തിയാക്കി തന്ത്രപ്രധാനമായ കാര്യങ്ങൾ അമേരിക്കൻ പ്രസിഡന്റ് പ്രഖ്യാപിക്കുന്നു.
പ്രധാനമന്ത്രിക്ക് ഭയമല്ലെങ്കിൽ എന്തുകൊണ്ട് രാഹുൽഗാന്ധിയുടെ പ്രസ്താവനകൾ കേന്ദ്രം നിഷേധിക്കുന്നില്ല? അപ്രിയകരമായ സത്യങ്ങൾ പുറത്തു വരാതിരിക്കാൻ പ്രതിപക്ഷത്തിന്റെ വായടപ്പിക്കാൻ ശ്രമിക്കുന്നുവെന്നും വേണുഗോപാൽ പറഞ്ഞു.
Kerala
ആലപ്പുഴ: മത തീവ്രവാദികൾ പോലും പറയാത്ത രീതിയിലുള്ള പ്രസ്താവനയാണ് മന്ത്രി സജി ചെറിയാൻ കഴിഞ്ഞ ദിവസം നടത്തിയതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സജി ചെറിയാന് ഒരു നിമിഷം പോലും മന്ത്രിയായി തുടരാൻ അർഹതയില്ലെന്നും മുഖ്യമന്ത്രി എത്രയും പെട്ടെന്ന് അദ്ദേഹത്തെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും വേണുഗോപാൽ പറഞ്ഞു.
"സാമൂഹിക അന്തരീക്ഷം തകർക്കുന്ന ഇത്തരം പ്രസ്താവന ഇത് മുൻപ് കേട്ടിട്ടില്ല. ജാതി തിരിച്ച് അല്ല ജനങ്ങൾ വോട്ട് ചെയ്യുന്നത്. മുസ്ലീം ഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ ഹിന്ദു സ്ഥാനാർഥികൾ വിജയിച്ചിട്ടുണ്ട്. തിരിച്ചും അങ്ങനെത്തന്നെയാണ്. കേരളത്തിലെ ജനങ്ങൾ ജാതിയൊന്നും നോക്കാറില്ല.'-വേണുഗോപാൽ പറഞ്ഞു.
"പത്ത് വോട്ടിന് വേണ്ടി വർഗീത പറയുകയാണ് മുഖ്യമന്ത്രിയും കൂട്ടരും. മത വിഭാഗങ്ങളെ തമ്മിലടിച്ച് ജയിക്കാനാണ് അവർ ശ്രമിക്കുന്നത്. ശരിക്ക് പറഞ്ഞാൽ പിണറായിക്ക് പഠിക്കുകയാണ് സജി ചെറിയാൻ. മുഖ്യമന്ത്രിയാണ് ഇതിനൊക്കെ പിന്നിൽ. സംസ്കാരിക മന്ത്രി തന്നെ തരം താണ രീതിയിൽ പ്രസ്താവന നടത്തുന്നത് കേരള സമൂഹം പൊറുക്കില്ല.'-വേണുഗോപാൽ കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിവിധ സമരപരിപാടികളിലൂടെ കളം പിടിക്കാൻ കോൺഗ്രസ്. ശക്തമായ പ്രക്ഷോഭങ്ങളിലൂടെ ഇടത് സർക്കാരിനെതിരെ പ്രതിരോധം തീർക്കാനാണ് കോൺഗ്രസിന്റെ നീക്കം.
ശബരിമല വിഷയത്തിൽ സംസ്ഥാനത്ത് ശക്തമായ സമരങ്ങൾ നടത്തുമെന്ന് ഇതോടകം എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെയും ആഞ്ഞടിക്കാനാണ് കോൺഗ്രസിന്റെ ആലോചന.
തൊഴിലുറപ്പ് പദ്ധതിയിലെ കേന്ദ്ര ഇടപെടലിനെതിരെ ജനുവരി 13,14 തീയതികളിൽ തിരുവനന്തപുരത്ത് രാപ്പകൽ സമരം സംഘടിപ്പിക്കും. രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനഗുലുവിന്റെ സേവനം പരമാവധി പ്രയോജനപ്പെടുത്തിയുള്ള രാഷ്ട്രീയ നീക്കങ്ങൾക്കാണ് കോൺഗ്രസ് തുടക്കം കുറിക്കുന്നത്.
നിയമസഭാ സമ്മേളനം ആരംഭിക്കുന്ന ദിവസം നിയമസഭയിലേക്കും മറ്റ് 13 ജില്ലാ കേന്ദ്രങ്ങളിലേക്കും പ്രതിഷേധ മാർച്ച് നടത്തും. ശബരിമല സ്വർണക്കൊള്ളയിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭത്തിനും തീരുമാനമുണ്ട്.
ജനുവരി 15, 16 തീയതികളിൽ ബൂത്ത് പ്രസിഡന്റുമാരുടെയും ബിഎൽഎമാരുടെയും യോഗങ്ങൾ നടക്കും. ഇതിൽ മുതിർന്ന നേതാക്കൾ പങ്കെടുക്കണമെന്നാണ് നിർദേശം.
Kerala
തിരുവനന്തപുരം: വിശ്വാസികൾ അല്ലാത്തവർക്ക് ദേവസ്വം ഏൽപിച്ചു കൊടുത്തതിന്റെ ഫലമാണ് ശബരിമലയിൽ നടന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശക്തമായ സമരം ഉണ്ടാകുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
ശബരിമലയിൽ നടന്നത് സങ്കൽപിക്കാൻ പോലും കഴിയാത്ത കൊള്ളയാണെന്നും എഐസിസി ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടു. ജനുവരി 19ന് നടക്കുന്ന കോൺഗ്രസിന്റെ മെഗാ പഞ്ചായത്തിൽ രാഹുൽഗാന്ധി പങ്കെടുക്കുമെന്നും കെ.സി. വേണുഗോപാൽ അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കേന്ദ്ര സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങൾ ഉടൻ കേരളം സന്ദർശിക്കും. കേരളത്തിലെ ഇലക്ഷൻ കമ്മിറ്റി പട്ടിക നൽകും. ജനുവരി മാസം തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താനാണ് ലക്ഷ്യമിടുന്നതെന്നും കെ.സി. വേണുഗോപാൽ അറിയിച്ചു.
സുനിൽ കനഗുലുവിന്റെ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനാണ് തീരുമാനം. കോൺഗ്രസ് സാമ്പത്തിക പ്രതിസന്ധിയുള്ള പാർട്ടിയാണെന്നും എല്ലാവരും തേങ്ങ ചിരകുമ്പോൾ തങ്ങൾ ചിരട്ടയെങ്കിലും ചിരകണ്ടേയെന്നും അദേഹം ചോദിച്ചു.
ശശി തരൂർ പാർട്ടി ലൈനിൽ പ്രവർത്തിക്കുന്നതിൽ സന്തോഷം അറിയിച്ച എഐസിസി ജനറൽ സെക്രട്ടറി ശശി തരൂർ പാർട്ടിക്ക് വിലപ്പെട്ട നേതാവാണെന്നും കൂട്ടിച്ചേർത്തു.
Kerala
ന്യൂഡൽഹി: കേരളത്തിൽ ആര് മുഖ്യമന്ത്രി ആകുമെന്ന കാര്യത്തെ ചൊല്ലി കോണ്‍ഗ്രസില്‍ തർക്കമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. നേതാക്കൾ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നതില്‍ തെറ്റില്ലെന്നും വേണുഗോപാൽ പറഞ്ഞു. ആർക്ക് വേണമെങ്കിലും ക്ലെയിം ഉന്നയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
താന്‍ അവസരങ്ങള്‍ക്ക് വേണ്ടി കടിപിടി കൂടുന്നയാളല്ലെന്നും പാര്‍ട്ടിക്ക് വേണ്ടി ചെയ്യുന്ന ഒരു കാര്യവും ത്യാഗമല്ലെന്നും കെസി വ്യക്തമാക്കി. പാര്ട്ടിയില്ലെങ്കില് നേതാവില്ലെന്നും വേണുഗോപാൽ പറഞ്ഞു.
എംപിമാര്‍ മത്സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ആണ്. പഴയ ആളുകളെ മാറ്റി നിര്‍ത്തില്ല. അനുഭവ സമ്പത്തും യുവത്വവുമായിരിക്കും ഘടകങ്ങള്‍ എന്നും വേണുഗോപാൽ പറഞ്ഞു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദത്തിൽ പി.ജെ. കുര്യനെ കെസി വേണുഗോപാല്‍ തള്ളി. എത്ര ഉന്നത നേതാവായാലും സ്ഥാനാര്‍ഥി നിര്‍ണയം പൊതു ചര്‍ച്ചകളിലേക്ക് കൊണ്ടുവരരുത് എന്നാണ് കെ.സി. വേണുഗോപാൽ പറഞ്ഞത്.
Kerala
ഗുരുവായൂർ: കെപിസിസിക്കും ഡിസിസിക്കും ഒറ്റ നിലപാടു മാത്രമാണുള്ളതെന്നും വർഗീയ സംഘടനകളുമായി ചേർന്നു പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
ശബരിമല സ്വർണക്കൊള്ളയിൽ ചോദ്യം ചെയ്യപ്പെടുന്നവർക്കു സൗകര്യമൊരുക്കുന്ന രീതിയിലാണ് എസ്ഐടി അന്വേഷം നടക്കുന്നത്. അന്വേഷണ സംഘത്തെ നിയന്ത്രിക്കുന്നത് കേരള സർക്കാരാണ്. ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ ഒരാളും അകത്താകുമായിരുന്നില്ല. സർക്കാരിനു ജനങ്ങൾ തിരിച്ചടി നൽകുമെന്നും വേണുഗോപാൽ പറഞ്ഞു.
National
ബംഗളുരു: ക്രിസ്മസ് അവധിയോട് അനുബന്ധിച്ച് കേരളത്തിലേക്ക് കൂടുതല്‍ ബസ് സര്‍വീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി. ക്രിസ്മസ് തിരക്ക് പരിഗണിച്ചാണ് കർണാടക ആർടിസി കൂടുതല്‍ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ എംപിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി. കെ. സി. വേണുഗോപാല്‍ എംപി വിഷയം കര്‍ണാടക സര്‍ക്കാരിനോട് ഉന്നയിച്ചിരുന്നു. ഇതേ തുടർന്നാണ് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചത്.
ശബരിമല തീര്‍ഥാടകരെ കൂടി പരിഗണിച്ച് പത്തനംതിട്ട ഉള്‍പ്പെടെ എട്ട് ജില്ലകളിലേക്കാണ് ബംഗളൂരുവിൽ നിന്ന് പ്രത്യേക ബസ് സര്‍വീസ് നടത്തുക. 24, 25 തീയതികളിലായി 17 ഓളം ബസുകള്‍ പ്രത്യേക സര്‍വീസ് നടത്തും.
എറണാകുളത്തേക്ക് അഞ്ച് ബസുകളും പാലക്കാട്, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് മൂന്നും കോട്ടയം, കണ്ണൂര്‍, പമ്പ എന്നിവിടങ്ങളിലേക്ക് ഓരോ ബസും വീതമാണ് സർവീസ് നടത്തുക.
Kerala
ആലപ്പുഴ: പാര്‍ലമെന്റിലെ യുഡിഎഫ് എംപിമാരുടെ പ്രകടനം സംബന്ധിച്ച വിഷയത്തില്‍ പരസ്യസംവാദത്തിനായുള്ള തന്റെ വെല്ലുവിളി മുഖ്യമന്ത്രി ഏറ്റെടുത്തതില്‍ സന്തോഷമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. നാളെ തന്നെ സംവാദത്തിന് തയാറാണ്. മുഖ്യമന്ത്രി സ്ഥലവും സമയവും അറിയിച്ചാല്‍ മതിയെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
മുഖ്യമന്ത്രി വെല്ലുവിളി ഏറ്റെടുത്തതില്‍ സന്തോഷം. മുഖ്യമന്ത്രിക്ക് നാളെ സൗകര്യമില്ലെങ്കില്‍ സൗകര്യപ്പെടുന്ന ദിവസം താന്‍ തയാറാണ്. കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് മുഖ്യമന്ത്രി.
കേരളത്തിന്റെ താല്പര്യങ്ങള് സംരക്ഷിക്കാനാണ് യുഡിഎഫിന്റെ പോരാട്ടം. മുഖ്യമന്ത്രി വിശദാംശവുമായി വരട്ടെ. മുഖ്യമന്ത്രിയുടെ എംപിമാര്‍ പാര്‍ലമെന്റില്‍ എന്ത് പറഞ്ഞു എന്നുകൂടി പറയണമെന്നും കെ.സി പ്രതികരിച്ചു.
കേരളത്തിലെ വികസന വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുന്നതില്‍ യുഡിഎഫ് എംപിമാര്‍ പരാജയപ്പെട്ടുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് രാഷ്ട്രീയ വാക്പോരിന് തുടക്കമിട്ടത്. ഇതിന് മറുപടിയായി കെ.സി മുഖ്യമന്ത്രിയെ പരസ്യസംവാദത്തിന് വെല്ലുവിളിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് പരസ്യസംവാദത്തിനുള്ള വെല്ലുവിളി മുഖ്യമന്ത്രി ഏറ്റെടുത്തു.
National
ന്യൂഡൽഹി: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിലൂടെ (എസ്ഐആർ) ജനാധിപത്യത്തെയും പ്രതിപക്ഷ കക്ഷികളെയും തകർക്കാനുള്ള ഗൂഢപദ്ധതി തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുകയാണെന്ന് കോണ്‍ഗ്രസ്.
കോണ്‍ഗ്രസ് ഉന്നത നേതാക്കളുടെ അധ്യക്ഷതയിൽ എസ്ഐആർ നടപടി പുരോഗമിക്കുന്ന 12 സംസ്ഥാനങ്ങളിൽനിന്നുള്ള മുതിർന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിലായിരുന്നു രൂക്ഷഭാഷയിലുള്ള വിമർശനം. എസ്ഐആർ നടപടിക്കെതിരെ ഡൽഹി രാംലീല മൈതാനത്തിൽ അടുത്ത മാസം ആദ്യവാരം പ്രതിഷേധം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ അറിയിച്ചു.
കേരളം, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് എന്നീ എസ്ഐആർ പുരോഗമിക്കുന്ന ഇടങ്ങളിൽനിന്നുള്ള കോണ്‍ഗ്രസ് നേതാക്കളാണ് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പങ്കെടുത്തത്.
കേരളത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ദീപ ദാസ് മുൻഷിയും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളായ പി.സി. വിഷ്ണുനാഥും ടി. എൻ. പ്രതാപനും സംസ്ഥാനത്തിന്റെ പ്രതിനിധികളായി പങ്കെടുത്തു.
ബിഹാർ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയും ചർച്ചയായി. ബിഹാറിലെ എസ്ഐആറിൽ എതിർപ്പുകളുണ്ടാകാത്തത് ആവർത്തിക്കാതിരിക്കാൻ എസ്ഐആറിനു ശേഷം കരട് വോട്ടർപട്ടികയിലുണ്ടാകുന്ന ഏതൊരു ക്രമക്കേടിനെയും ചോദ്യം ചെയ്യണമെന്ന് നേതാക്കൾക്ക് നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.
എസ്ഐആറിന്റെ പൊതുവായ സ്വഭാവം ‘ഒഴിവാക്കുന്നതാണെന്നും’ നടപടി പൂർത്തിയാക്കാനുള്ള സമയം വളരെ കുറവാണെന്നുമാണ് നേതാക്കളുടെ കാഴ്ചപ്പാട്. എസ്ഐആറിനെതിരെയുള്ള ഒപ്പുശേഖരണം പൂർത്തിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരേ രാജ്യവ്യാപകമായി അഞ്ചു കോടി ആളുകളുടെ ഒപ്പുകൾ നിലവിൽ ശേഖരിച്ചിട്ടുണ്ടെന്നു യോഗത്തിനുശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ കോണ്‍ഗ്രസ് പറഞ്ഞു.
ജനാധിപത്യ സ്ഥാപനങ്ങളിലുള്ള പൊതുവിശാസ്യതയ്ക്ക് കോട്ടം തട്ടി നിൽക്കുന്ന സമയത്തു നടത്തുന്ന എസ്ഐആർ നടപടി ആഴത്തിൽ നിരാശപ്പെടുത്തുന്നതാണെന്ന് ഖാർഗെ എക്സിൽ കുറ്റപ്പെടുത്തി.
Kerala
പരിയാരം (കണ്ണൂർ) : ജനങ്ങൾക്ക് ചികിത്സ ഉറപ്പാക്കേണ്ട സർക്കാർ ആശുപത്രികൾ അതീവഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. സർക്കാർ ആശുപത്രികളോട് പിണറായി സർക്കാർ കാണിക്കുന്ന അവഗണനയും അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തുന്ന സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിന് മുന്നിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആശുപത്രികളിലെ പ്രശ്നത്തിന് കാരണം സിസ്റ്റത്തിന്റെ തകരാറാണെന്ന് പറയുന്ന മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ല. സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ അവയവങ്ങൾപോലും നഷ്ടപ്പെടുന്ന അവസ്ഥയാണ്. എല്ലാ കാര്യത്തിലും കേരളം നന്പർ വൺ എന്ന് ആവർത്തിച്ചു പറയുന്ന മുഖ്യമന്ത്രി കുത്തഴിഞ്ഞതും ആളെ കൊല്ലികളുമായ സർക്കാർ ആശുപത്രികളാണോ നന്പർ വൺ എന്നു വ്യക്തമാക്കണം.
വസ്തുനിഷ്ഠാപരമായ അന്വേഷണത്തിലൂടെ ആരോഗ്യ മേഖലയിലെ കാര്യങ്ങൾ പുറത്തുകൊണ്ടു വരുന്ന മാധ്യമങ്ങളുടെ പ്രവർത്തനം പ്രശംസനീയമാണ്. വരാനിരിക്കുന്ന വലിയ സമരത്തിനാണ് കോൺഗ്രസ് തുടക്കം കുറിച്ചിരിക്കുന്നത്. എട്ടു മാസത്തിന് ശേഷം ഇതെല്ലാം നേരെയാക്കാൻ കഴിവുള്ളവർ വരുന്നുണ്ടെന്നും വേണുഗോപാൽ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, സജീവ് ജോസഫ് എംഎൽഎ, സോണി സെബാസ്റ്റ്യൻ, മുഹമ്മദ് ബ്ലാത്തൂർ, ഡോ.കെ.വി. ഫിലോമിന എന്നിവർ പ്രസംഗിച്ചു. കെപിസിസി, ഡിസിസി ഭാരവാഹികൾ പങ്കെടുത്തു.
Kerala
പരിയാരം: ബിജെപിയുമായും കേന്ദ്ര സർക്കാരുമായും പിണറായി സർക്കാർ നടത്തിയ രണ്ടാം ഡീലാണ് റവാഡ ചന്ദ്രശേഖറിന്റെ ഡിജിപി നിയമനമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. ചന്ദ്രശേഖർ മോദിക്ക് വേണ്ടപ്പെട്ടവനായതിനാലാണ് പിണറായി ഡിജിപിയാക്കിയത്.
ഇന്റലിജൻസ് ബ്യൂറോ സ്പെഷൽ ഡയറക്ടറായും പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല വഹിക്കുകയും ചെയ്ത ഇദ്ദേഹത്തെ ഡിജിപിയാക്കിയതിലൂടെ ബിജെപിയും മുഖ്യമന്ത്രിയും രണ്ടാമത്തെ ഡീൽ ഉറപ്പിക്കുകയാണ് ചെയ്തത്. മോദിക്ക് അനഭിമതനായതിനാലാണു ഡിജിപി പട്ടികയിൽ ഒന്നാം പേരുകാരനായ നിതിൻ അഗർവാളിനെ ഒഴിവാക്കിയതെന്നും വേണുഗോപാൽ ആരോപിച്ചു.
പരിയാരത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിപി നിയമനപട്ടികയിലുണ്ടായിരുന്ന നിതിൻ അഗർവാളും യോഗേഷ് ഗുപ്തയും മികച്ച ഉദ്യോഗസ്ഥരാണ്. മോദിക്കും കേന്ദ്ര സർക്കാരിനും ഇഷ്ടമല്ലാതിരുന്നതിനാലാണ് നിതിൻ അഗർവാളിനെ ബിഎസ്എഫ് ഡയറക്ടർ ജനറൽ സ്ഥാനത്തുനിന്നു നീക്കിയത്. കേന്ദ്രത്തിന് അപ്രിയമായതൊന്നും തങ്ങൾ ചെയ്യില്ലെന്ന സംസ്ഥാന സർക്കാരിന്റെ നിലപാടാണ് മറനീക്കി പുറത്തു വന്നിരിക്കുന്നത്.
സ്വന്തം തടി രക്ഷിക്കാൻ മുഖ്യമന്ത്രി കൂത്തുപറന്പ് രക്തസാക്ഷികളെ മറന്നു. പുതിയ ഡിജിപിയോട് വ്യക്തിപരമായി എനിക്ക് വിയോജിപ്പില്ല. പക്ഷേ അദ്ദേഹത്തിനെതിരെ സിപിഎം മുന്‍പ് ഉന്നയിച്ച ആരോപണങ്ങള്‍ കേരളത്തിന്റെ പൊതുമണ്ഡലത്തിലുണ്ട്. അതെല്ലാം ശരിയെന്നാണ് കൂത്തുപറമ്പ് രക്തസാക്ഷികളുടെ കുടുംബത്തെ സിപിഎം വിശ്വസിപ്പിച്ചിരുന്നത്. അതില്‍നിന്നു വ്യതിചലിച്ചതിന്റെ കാരണം ചികഞ്ഞാല്‍ ഇപ്പോഴത്തെ ഡിജിപി നിയമനത്തില്‍ ചില ദുരൂഹതയുണ്ട്.
പി. ജയരാജന്റേത് സ്വാഭാവിക പ്രതികരണമാണ്. എന്നാല്‍ സിപിഎമ്മിലെ മറ്റുനേതാക്കള്‍ പിണറായിയെ ഭയന്ന് പ്രതികരിക്കുന്നില്ല. കൂത്തുപറമ്പ് വെടിവയ്പുമായി ബന്ധപ്പെട്ട് അന്ന് രവാഡ ചന്ദ്രശേഖറിനെതിരെ ഉന്നയിച്ച ആരോപണം സിപിഎമ്മിനു പറ്റിയ തെറ്റായിരുന്നുവെന്ന് സമ്മതിക്കാനുള്ള ആര്‍ജവം കാണിക്കണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.